ചെന്നൈ: തമിഴ്നാട്ടിലെ പ്രശസ്തമായ തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്ര പൂജാരിക്ക് സസ്പെൻഷൻ. അയ്യപ്പൻ അയ്യർ എന്നയാളാണ് കൈക്കൂലി ആവശ്യപ്പെട്ടത്. മന്ത്രി ആണെന്ന് പുരോഹിതർ അറിഞ്ഞിരുന്നില്ല.
മന്ത്രിയെ തിരിച്ചറിഞ്ഞതോടെ പുരോഹിതർ മാപ്പ് എഴുതി നൽകുകയായിരുന്നു. എന്നാൽ, മന്ത്രി മാപ്പ് നൽകിയെന്നതിന്റെ പേരിൽ വിവാദം ഉയരുകയും പിന്നാലെ പൂജാരിയെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു.
ക്ഷേത്രങ്ങളിലെ ദർശന ഫീസുകളിലും ക്രമക്കേടുകളിലും വ്യാപകമായ പരാതികൾ ഉയർന്നതിനെത്തുടർന്നാണ് മന്ത്രി രമേശ് മാസ്ക് ധരിച്ച് സാധാരണക്കാരെപ്പോലെ ക്യൂവിൽ നിന്ന് നേരിട്ട് പരിശോധന നടത്തിയത്.
ഈ സമയത്ത് വിഐപി ദർശനം വേഗത്തിലാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പൂജാരി മന്ത്രിയോട് 4,000 രൂപ ആവശ്യപ്പെടുകയായിരുന്നു. മന്ത്രി ഉടൻ തന്നെ ഈ തുക ഗൂഗിൾ പേ വഴി കൈമാറി.
അന്നദാനത്തിന് എത്തിയപ്പോൾ ആണ് മന്ത്രിയെ മറ്റുള്ളവർ തിരിച്ചറിഞ്ഞത്. ഇതോടെ പുരോഹിതർ മാപ്പ് എഴുതി നൽകി. കൈക്കൂലി വാങ്ങാൻ അനുവദിക്കില്ലെന്ന് മന്ത്രി താക്കീത് നൽകുകയും ചെയ്തു.
എന്നാൽ, മന്ത്രി മാപ്പ് നൽകിയെന്നതിന്റെ പേരിൽ വിവാദം ഉയർന്നു. പൂജാരിമാർ അഴിമതി ചെയ്താൽ ശിക്ഷ ഇല്ലെന്ന് ഡിഎംകെ ആരോപിച്ചു. പിന്നാലെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി.
മാപ്പപേക്ഷ അല്ല വിശദീകരണം ആണ് എഴുതി വാങ്ങിയതെന്ന് രമേശ് വ്യക്തമാക്കി. അച്ചടക്കനടപടിക്ക് ഉചിതമായ നടപടിക്രമം ഉണ്ടെന്നും അതനുസരിച്ചുള്ള നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബ്രാഹ്മണനെ ദേവസ്വം മന്ത്രി ആക്കിയത് നേരത്തെ തന്നെ ഡിഎംകെ വിമർശിച്ചിരുന്നു.